Psalms 26

ദാവീദിന്റെ ഒരു സങ്കീർത്തനം.

1യഹോവേ, എന്നെ കുറ്റവിമുക്തനാക്കണമേ,
ഞാൻ നിഷ്കളങ്കജീവിതം നയിക്കുന്നു;
യഹോവേ, ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു
യാതൊരു ചാഞ്ചല്യവുമില്ല.
2യഹോവേ, എന്നെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമേ,
എന്റെ ഹൃദയവും എന്റെ അന്തരംഗവും പരിശോധിക്കണമേ;
3അവിടത്തെ അചഞ്ചലസ്നേഹം എപ്പോഴും എന്റെ മുമ്പിലുണ്ട്
അവിടത്തെ സത്യാനുസാരം ഞാൻ ജീവിച്ചുമിരിക്കുന്നു.

4വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ
കപടഭക്തരോട് ഞാൻ സഹകരിക്കുകയോ ചെയ്യുന്നില്ല.
5അധർമം പ്രവർത്തിക്കുന്നവരുടെ സംഘത്തെ ഞാൻ വെറുക്കുന്നു
ദുഷ്ടരോടൊപ്പം ഞാൻ ഇരിക്കുകയുമില്ല.
6നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു,
യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലയംവെക്കുന്നു,
7അങ്ങയുടെ സ്തുതി ഞാൻ ഉച്ചത്തിൽ ഉദ്ഘോഷിക്കുകയും
അവിടത്തെ അത്ഭുതപ്രവൃത്തികളെല്ലാം വർണിക്കുകയും ചെയ്യുന്നു.

8യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും
അവിടത്തെ മഹത്ത്വത്തിന്റെ നിവാസസ്ഥാനവും ഞാൻ ഇഷ്ടപ്പെടുന്നു.
9പാപികളോടൊപ്പം എന്റെ പ്രാണനെയും
രക്തദാഹികളോടൊപ്പം എന്റെ ജീവനെയും എടുത്തുകളയരുതേ,
10അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്,
അവരുടെ വലതുകരം കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു.
11എന്നാൽ ഞാൻ സത്യസന്ധമായ ഒരു ജീവിതം പിൻതുടരുന്നു;
എന്നെ വീണ്ടെടുക്കണമേ, എന്നോട് കരുണയുണ്ടാകണമേ.

12എന്റെ പാദങ്ങൾ സമനിലത്ത് ഉറച്ചുനിൽക്കുന്നു;
മഹാസഭയിൽ ഞാൻ യഹോവയെ വാഴ്ത്തും.
Copyright information for MalMCV